Wednesday 12 March 2014

മരണത്തിനു വേനലിന്റെ മുഖമാണത്രേ ..
ചുട്ടുപൊള്ളിച്ചു കടന്നു പോകുന്ന
ഓരോ മരണത്തിനും 
വേനലിന്റെ മുഖമാണ് .. 
എരിഞ്ഞു തീരാത്ത പട്ടടയിലേക്ക് 
വലിയൊരു ഉഷ്ണക്കാറ്റു വീശുന്നുണ്ട് ..
കൊടും ചൂടിൽ നെടുവീർപ്പുകൾ 
കെട്ടഴിച്ചു വിട്ടിട്ടുണ്ട് ..
മരണ വെപ്രാളം മുതൽക്ക് 
ഓരോ അറകളിലും കയറി 
പാഞ്ഞിറങ്ങി പോകും വരെ 
ഓരോ ശ്വാസത്തിലും കൊടും ചൂടാണ് ..
നേടാതെ പോയവന്റെ .. 
നേടിയതിൽ അർത്ഥമില്ലെന്നു കണ്ടവന്റെ .. 
നേടണമെന്ന് മോഹിച്ചു തുടങ്ങിയവന്റെ
കൊടും ചൂടുള്ള നിശ്വാസങ്ങൾ ..
ഊഷര ഭൂമികളിൽ ചീറ്റിയടിക്കുന്നുണ്ട് 
വലിയ ഉഷ്ണക്കാറ്റ് ..
ജീവിച്ചു തീരാതെ കെട്ടുപോയവരുടെ 
കേൾവിയെത്താത്ത ജല്പനങ്ങൾ ..
മരണത്തിനു വേനലിന്റെ മുഖമാണ് ..
കത്തുന്ന പകലുകളിൽ 
വലിയൊരുഷ്ണക്കാറ്റ് വീശും 
എന്നിലേക്കൊരു മൂന്നു പിടി വാരിയിട്ട് 
നീ മടങ്ങുമ്പോൾ മുതൽക്കു 
മണ്ണിന്റെ നനവാറും വരെയുള്ള 
ഉഷ്ണക്കാറ്റ് ..




No comments:

Post a Comment