ഞാനൊരു യാത്ര പോകുന്നു..
നീ കുടഞ്ഞിട്ട രാജമല്ലി
വളർന്നു നിറഞ്ഞു പൂത്തത് കാണാൻ ,
അരയാൽ പൊത്തിൽ
ആരും കാണാതൊളിപ്പിച്ച
മിട്ടായി കടലാസുകളുടെ എണ്ണം
കുറഞ്ഞോ എന്ന് നോക്കണം..
പിന്നെ മഞ്ചാടിക്കുരു കൊണ്ട് നിറയ്ക്കാം
എന്ന് വാതു വച്ച കുളവും
പഞ്ഞിക്കായ പൊട്ടിച്ചു പേടിപ്പിക്കുന്ന
പ്രേത മുത്തശ്ശിയെയും ഒന്ന് കാണണം..
മടങ്ങും വഴി പിതൃ സഹോദരന്
തണല് നല്കുന്ന കൊന്നയ്ക്ക്
കീഴിലൊരു തിരി എണ്ണ നനച്ചു തെളിയ്ക്കണം.
പടിയിറക്കത്തിനു മുൻപവിടെ വരണം..
നീയിറങ്ങിപ്പോയ മണ്ണിനു മുകളിൽ
ഒരൽപനേരം
നിനക്ക് കൂട്ടിരിക്കണം.
മടക്കത്തിൽ പിന്തിരിയാതെ കാലു പതിയണം.
ഒരു മിടിപ്പിന്റെ ദൂരം മാത്രം ബാക്കിയാക്കി
നീയിറങ്ങിയപോൽ…
No comments:
Post a Comment