പകലിൽ കനൽ പോലെ
എരിയണം..
സൂര്യ തീക്ഷ്ണത പോലെന്റെ
തൃഷ്ണകൾ
പൊള്ളണം..
എരിഞ്ഞിട്ടും
തീരാത്ത കനലിൽ
നോവുകൾ ദഹിപ്പിക്കണം..
സുദീർഘമാമൊരു
ആലിംഗനം കൊണ്ടെന്റെ
നിശ്വാസങ്ങളെ പുതപ്പിക്കണം..
തുളഞ്ഞിറങ്ങുന്ന
നോട്ടം കൊണ്ടീ
നെഞ്ഞിടിപ്പിൽ ഒരു
ചൂണ്ടക്കൊളുത്തിടണം..
കടലാഴത്തിൽ
ഇറങ്ങിച്ചെന്നു വീണ്ടുമാ
തൃഷ്ണകളെ തണുപ്പിച്ചെടുക്കണം..
പട്ടടയിൽ നിന്ന് ഓർമകളുടെ അസ്ഥികൾ
പെറുക്കിക്കൂട്ടണം..
ഇരുട്ടും മുൻപേ ഇറങ്ങണം
കൊല്ലന്റെ
ആലയിൽ
വിളക്കാൻ ഏൽപിച്ച
ചിന്തകളെ തിരികെ വാങ്ങാനുണ്ട്
No comments:
Post a Comment